സരള.ഡി.ഇറവൻകര
മാവേലിക്കരതാലൂക്കിൽ ഇറവൻകരയെന്ന ഗ്രാമത്തിലാണു ജനനം. അച്ഛൻ എൻ. രാമകൃഷ്ണപിള്ള, അമ്മ ദേവകിപിള്ള. ആറുസഹോദരങ്ങളിൽ മൂന്നാമത്തെയാൾ. സംഗീതജ്ഞരും സാഹിത്യകാരന്മാരുമായി വന്നവരും നിന്നവരുമായി പലരും കുടുംബത്തിലുണ്ട്. അപ്പൂപ്പൻ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ആസ്ഥാനഗായകൻ ആയിരുന്നു. അറിയപ്പെടുന്ന വ്യക്തിത്വമുള്ള പലരും കുടുംബാംഗങ്ങളായുണ്ട്.
സ്കൂൾപഠനം കുന്നം ഹൈസ്കൂളിലും ഇറവൻകര ഹൈസ്കൂളിലുമായിരുന്നു. കോളജുപഠനം പന്തളം,തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു..
ചോദ്യം - കുടുംബത്തെക്കുറിച്ചു പറയാമോ?
എറണാകുളത്ത് ഇടപ്പള്ളിയിൽ താമസിക്കുന്നു. കേന്ദ്രീയവിദ്യാലയ അദ്ധ്യാപനത്തിൽനിന്നും വിരമിച്ച്, ഇപ്പോൾ ഗൃഹഭരണം. ഭർത്താവ് എഫ്. എ.സി.ടി.ഉദ്യോഗസ്ഥനായിരുന്നു. രണ്ടുമക്കൾ, മണ്ണിന്‍റെ മക്കളായി കുടുംബസമേതം കൊച്ചിയിൽത്തന്നെയുണ്ട്.
മക്കളും മരുമക്കളും പേരക്കിടാങ്ങളും |
ചോദ്യം - സാഹിത്യം ജീവിതത്തിലേക്കു കടന്നുവന്നത് എപ്പോള്‍മുതലായിരുന്നു?
സ്ക്കൂൾ പഠനകാലത്ത് ഒന്നുരണ്ടു കഥകളെഴുതിയെങ്കിലും തുടർന്നില്ല. അദ്ധ്യാപികയായപ്പോൾ ഇംഗ്ലീഷിലെന്തെങ്കിലുമൊക്കെ കുത്തിക്കുറിച്ചത് കുട്ടികളെക്കൊണ്ട് സ്കൂളിലെ പ്രാർത്ഥനാവേളയിൽ വിശേഷപരിപാടിയിൽ അവതരിപ്പിച്ചിരുന്നു. രചയിതാവിന്‍റെ പേരുപറഞ്ഞിരുന്നില്ല. എങ്കിലും അനുമോദനങ്ങൾ കിട്ടിയിരുന്നു.
ഭര്‍ത്താവിനോടൊപ്പം |
ചോദ്യം - എഴുതാന്‍ ലഭിച്ച പ്രോത്സാഹനങ്ങള്‍ എവിടെനിന്നുമായിരുന്നു, എന്തെല്ലാമായിരുന്നു?
കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകജോലിയില്‍ നിന്ന് വിരമിച്ച ദിവസം, യാത്രയയപ്പുവേളയിൽ സഹാദ്ധ്യാപകര്‍ എന്‍റെ കവിതകൾ ഞാനറിയാതെ സ്വരുക്കൂട്ടി ഒരു പുസ്തകമാക്കി എനിക്കുതന്നു. ഉദ്യോഗവിരാമത്തിനുശേഷം കൂടുതലെഴുതുന്നു. വാട്സാപ്പ് കൂട്ടായ്മയിലും ബ്ലോഗിലും കൂടുതലായെഴുതുന്നുണ്ട്. ഇടക്കൊക്കെ എഫ്. ബി. യിലും സാന്നിദ്ധ്യമറിയിക്കാറുണ്ട്.
വേദികളില്‍ വിശിഷ്ടാതിഥിയായും |
ചോദ്യം - സരളട്ടീച്ചറുടെ രചനാരീതികളെക്കുറിച്ചു പറയൂ.
ഞാൻ കൂടുതലും ഫ്രീ വേർസസായിട്ടാണ് എഴുതുന്നത്. ചെറുകഥകളും കവിതകളും ലേഖനങ്ങളും മലയാളത്തിലും ഇംഗ്ളീഷിലും എഴുതിവരുന്നു. നാലുപുസ്തകങ്ങൾ ആകെ പ്രസിദ്ധീകരിച്ചു. ഒരു നോവൽ രണ്ടു കവിതാപുസ്തകം ഒരു ചെറുകഥാപുസ്തകം. രണ്ടെണ്ണം Nyna ബുക്സിലൂടെയാണ് പിറന്നുവീണത്.
പുരസ്കാരനിറവില്‍ |
ചോദ്യം - ജീവിതത്തില്‍ വായിക്കാനിഷ്ടപ്പെട്ട രചയിതാക്കള്‍ ആരായിരുന്നു. അവരെങ്ങനെയാണ് സ്വാധീനിച്ചത്?
വായിക്കാനിഷ്ടമാണ്. കൈയിൽകിട്ടുന്നതൊക്കെ വായിക്കും. മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്ഥിരം വായിച്ചിരുന്നു. വി.എസ്. ഖാണ്ടേക്കർ, ശ്രീകൃഷ്ണ ആലനഹള്ളി, അന്നപൂർണ്ണാദേവി, അമൃത പ്രീതം തുടങ്ങിയ അന്യസംസ്ഥാന സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ (വിവർത്തനം) വായിച്ചിട്ടുണ്ട്. മലയാളത്തിലെ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കാനാണ് കൂടുതലിഷ്ടം.
കേരളസാഹിത്യമണ്ഡലം അംഗങ്ങളോടൊപ്പം |
ചോദ്യം - ഇംഗ്ലീഷില്‍ കവിതകളും ലേഖനുങ്ങളുമെഴുതുന്നുണ്ടല്ലോ. വിദേശസാഹിത്യത്തില്‍ ആരാണ് പ്രിയപ്പെട്ടത്?
ഇംഗ്ലീഷിലെ മാസികയായിരുന്ന ‘ഇല്ലസ്ട്രേറ്റഡ് വീക്കിലി’ സ്ഥിരം വായിച്ചിരുന്നു. ഇപ്പോൾ കൂടുതലും ഗൂഗിൾതിരയലിൽ വഴി വായിക്കുന്നു.ടി. എസ്. എലിയട്ട് ഫ്രീ വേർസസിന്‍റെ ആളായിരുന്നതിനാൽ കൂടുതലിഷ്ടം. നിയോഹിസ്റ്റോറിക്, നിയോറിയലിസ്ടിക് രചനകളൊന്നും വായിച്ചിട്ടില്ല.
നൈനബുക്സ് പ്രസിദ്ധീകരിച്ച സരള. ഡി. ഇറവങ്കരയുടെ പുസ്തകങ്ങള്‍